ഇന്ത്യന്‍ 'യന്ത്രപ്പറവ'



ഒന്നര കിലോഗ്രാം ഭാരമുള്ള ഭീമാകാരനായ ഒരു തുമ്പിയെപ്പോലെയാണത് പറന്നു നടന്ന് ചുറ്റുപാടുകള്‍ നിരീക്ഷിക്കും. കൃത്യമായ വിവരങ്ങളും വീഡിയോ ഫൂട്ടേജും അയ്ക്കും. ഭീകരകേന്ദ്രങ്ങളെക്കുറിച്ചും, ഭീകാരാക്രമണം നടക്കുന്ന സ്ഥലത്തെ ശത്രുപക്ഷത്തിന്റെ നീക്കങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമായ വിവരങ്ങള്‍ നല്‍കും. ആഷിഷ് ഭട്ട് എന്ന 26-കാരന്‍ രൂപം നല്‍കിയ 'യന്ത്രപ്പറവ' മുന്നോട്ടുവെയ്ക്കുന്ന സാധ്യതകള്‍ ഏറെയാണ്. ലോകത്തെ ഏറ്റവും ചെറുതും ഭാരംകുറഞ്ഞതുമായ 'ആളില്ലാ ആകാശവാഹനം' (UAV) ആണ് 'നേത്ര' എന്ന് പേരിട്ടിട്ടുള്ള ഈ യന്ത്രപ്പറവ.

മുംബൈ കേന്ദ്രമായുള്ള 'ഐഡിയഫോര്‍ജ് ടെക്‌നോളജി'യെന്ന കമ്പനിയുടെ സ്ഥാപകരിലൊരാളാണ് ആഷിഷ് ഭട്ട്. പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO)യുടെ സഹകരണത്തോടെയാണ്, ഐഡിയഫോര്‍ജ് 'നേത്ര' (NETRA) യ്ക്ക് രൂപം നല്‍കിയത്. ഭീകരപ്രവര്‍ത്തനം നേരിടാന്‍ മാത്രമല്ല, അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കാനും ക്രമസമാധാനപാലനത്തിനും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യോമഫോട്ടോഗ്രാഫിക്കുമൊക്കെ ഈ യന്ത്രപ്പറവയെ സമര്‍ഥമായി ഉപയോഗിക്കാനാവും.


ബാറ്ററിലിയിലാണ് നേത്ര പ്രവര്‍ത്തിക്കുക. നിലവില്‍ ഒരു പ്രാവശ്യം ബാറ്ററി ചാര്‍ജ് ചെയ്താല്‍ വാഹനത്തിന് അരമണിക്കൂര്‍ പ്രവര്‍ത്തിക്കാനാവും. പകല്‍ നേരങ്ങളില്‍ ഉപയോഗിക്കാന്‍ ഉന്നത റസല്യൂഷനിലുള്ള ക്യാമറയും രാത്രിസമയങ്ങളെ ഉദ്ദേശിച്ച് തെര്‍മല്‍ ക്യാമറയും നേത്രയിലുണ്ട്. ശരിക്കുമൊരു 'ആകാശനേത്ര'മായിത്തന്നെ പ്രവര്‍ത്തിക്കാന്‍ ഇതിനാകുമെന്ന് സാരം.

ഉന്നത വേഗത്തിലുള്ള നാല് പ്രൊപ്പല്ലറുകളാണ് നേത്രയിലുള്ളത്. കുത്തനെ പറന്നുയന്ന് നിരീക്ഷണം നടത്താന്‍ ഈ സംവിധാനം സഹായിക്കും. ഇടുങ്ങിയ പ്രദേശത്തും, മറ്റ് നിരീക്ഷണ സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്തിടത്തും ഉപയോഗിക്കാന്‍ അനുയോജ്യമാണിത്. ഒന്നര കിലോമീറ്ററാണ് നേത്രയുടെ നിരീക്ഷണ പരിധി. ജി.പി.എസ്., ഗൈറോ, മാഗ്നെറ്റോമീറ്ററുകള്‍, ആക്‌സലെറോമീറ്ററുകള്‍ ഓള്‍ട്ടിറ്റിയൂഡ് സെന്‍സറുകള്‍ എന്നിവയില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ നേത്രയിലെ സ്മാര്‍ട്ട് ഓട്ടോ-പൈലറ്റ് കണ്‍ട്രോളര്‍ക്ക് കഴിയും. ഏതാണ്ട് 20 ലക്ഷം രൂപയാണ് നേത്രയുടെ ചെലവ്. (കടപ്പാട്: ഐഡിയഫോര്‍ജ് ടെക്‌നോളജീസ്).









0 അഭിപ്രായ(ങ്ങള്‍)